കാത്രജ് ബൈപ്പാസിലെ വേഗപരിധി 40 കിലോമീറ്റര് ആക്കി; അവലോകനത്തിന് ശേഷം പൂനെ പോലീസ് തീരുമാനം
നവംബർ 13-ന് നാവലെ ബ്രിഡ്ജിൽ ഉണ്ടായ ഭീകര അപകടത്തിന് പിന്നാലെ 30 കിലോമീറ്ററായി കുറച്ചിരുന്ന കാത്രജ്–ദേഹു റോഡ് ബൈപ്പാസിലെ വേഗപരിധി, പുതുക്കിയ അവലോകനത്തിന്റെ അടിസ്ഥാനത്തിൽ പൂനെ സിറ്റി ട്രാഫിക് പൊലീസ് 40 കിലോമീറ്ററായി ഉയർത്തി. റോഡിന്റെ ഘടനാപരമായ വെല്ലുവിളികളും ഗതാഗത ഡാറ്റയും ഒരു അന്താരാഷ്ട്ര ട്രാഫിക് മോണിറ്ററിംഗ് ഏജൻസി നൽകിയ വിവരങ്ങളും വിശകലനം ചെയ്ത ശേഷമാണ് ഈ തീരുമാനം. അമിത വേഗതയിലെത്തിയ ട്രക്ക് നിരവധിവാഹനങ്ങളുമായി കൂട്ടിയിടിച്ച് എട്ട് പേർ കൊല്ലപ്പെട്ടതും 20-ൽ അധികം പേർക്ക് പരിക്കേറ്റതുമാണ് ആ അപകടത്തിൽ. അതിന് പിന്നാലെ നടപ്പാക്കിയ 30 കിമീ പരിധി മാസങ്ങളോളം ട്രാഫിക് വിഭാഗം നിരീക്ഷിച്ചിരുന്നു.
മോട്ടോർ വാഹന നിയമപ്രകാരം നൽകിയ അധികാരം ഉപയോഗിച്ച്, കാത്രജ് ന്യൂ ടണലും നാവലെ ബ്രിഡ്ജും തമ്മിലുള്ള ഔട്ടർ ബൈപ്പാസിൽ (ഭുംകർ ബ്രിഡ്ജ് മുതൽ നാവലെ ബ്രിഡ്ജ് വരെ) പരമാവധി വേഗം 40 കിലോമീറ്ററായി നിജപ്പെടുത്തിയ ഉത്തരവ് ട്രാഫിക് ഡെപ്യൂട്ടി കമ്മീഷണർ ഹിമ്മത് ജാദവ് പുറത്തിറക്കി. ആംബുലൻസ്, ഫയർഫോഴ്സ്, പോലീസ് പോലുള്ള അടിയന്തര സേവന വാഹനങ്ങൾക്ക് ഒഴിവ് നൽകിയിട്ടുണ്ട്. 2025 ഡിസംബർ 4 മുതൽ പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ വരും. ഇതുമായി ബന്ധപ്പെട്ട മുൻ ഉത്തരവുകൾ എല്ലാം റദ്ദാക്കി.
വാഹനമോടിക്കുന്നവർ സ്പീഡോമീറ്റർ ശ്രദ്ധിക്കാനും റോഡ് ചിഹ്നങ്ങൾ പാലിക്കാനുമാണ് നിർദേശം. സി.സി.ടി.വി., സ്പീഡ് ഗൺ എന്നിവ ഉപയോഗിച്ച് വേഗപരിധി ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസിന്റെ മുന്നറിയിപ്പ്. നാവലെ ബ്രിഡ്ജിലെ കുത്തനെയുള്ള ഇറക്കം, അമിത ഭാരം കയറ്റിയ ട്രക്കുകൾ, തുടർച്ചയായ ബ്രേക്കിംഗ് മൂലമുള്ള ബ്രേക്ക് തകരാറുകൾ എന്നിവയാണ് ഇവിടെ പതിവായി അപകടങ്ങൾക്ക് കാരണമാകുന്നത്. സിഗ്നലുകളുടെ അഭാവവും സർവീസ് റോഡിന്റെ നേരിട്ടുള്ള ലയനവും അപകട സാധ്യത വർധിപ്പിക്കുന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.









































































































































































































































































































































