സീബ്ര ക്രോസിങ്ങിൽ നിയമലംഘനം കുതിക്കുന്നു; കർശന നടപടി നിർദേശിച്ച് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് സീബ്ര ക്രോസിങ്ങ് ലംഘനങ്ങൾ ആശങ്കാജനകമായി ഉയരുന്നതായി ഹൈക്കോടതി ശ്രദ്ധപ്പെടുത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ സീബ്ര ക്രോസിങ്ങുമായി ബന്ധപ്പെട്ട് മാത്രം 901 നിയമലംഘനങ്ങൾ പൊലീസ് രേഖപ്പെടുത്തിയതായി കോടതിയെ അറിയിച്ചു. ഓരോ മനുഷ്യജീവനും അമൂല്യമാണെന്ന് കോടതി നിരീക്ഷിച്ചു.
സീബ്ര ക്രോസിങ്ങിൽ നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശനമായ പിഴ ചുമത്തണമെന്നും ഇത് മോശം ഡ്രൈവിങ് സംസ്കാരത്തിന്റെ പ്രതിഫലനം മാത്രമാണെന്നും കോടതി വ്യക്തമാക്കി. സമയം കിട്ടില്ലെന്ന പേരിൽ സ്വകാര്യ ബസുകൾ നിരന്തരം നിയമം ലംഘിക്കുന്നതും കോടതി വിമർശിച്ചു. ഇത്തരം പ്രവണത അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ഈ വർഷത്തിനിടെ മാത്രം 860 കാൽനടയാത്രക്കാർ റോഡപകടങ്ങളിൽ മരിച്ചതായിട്ടാണ് മോട്ടോർ വാഹന വകുപ്പ് കോടതിയിൽ അറിയിച്ചത്. കാൽനട യാത്രക്കാരുടെ ജീവൻ അപകടത്തിൽ ആക്കാൻ ഭരണകൂടത്തിനോ വാഹനമോടിക്കുന്നവർക്കോ ഒരവകാശവുമില്ലെന്നും ഉടൻ കർശന നടപടികൾ വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.









































































































































































































































































































































