ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: ആർസിബി മുഖ്യ ഉത്തരവാദി; കർണാടക സിഐഡിയുടെ കുറ്റപത്രം തയ്യാറായി
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ ആൾക്കൂട്ട ദുരന്തത്തിന് ആർസിബിയെയാണ് പ്രധാന ഉത്തരവാദിയായി കർണാടക സിഐഡി കണ്ടെത്തിയത്. തയ്യാറാക്കിയ കുറ്റപത്രത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, കർണാടക ക്രിക്കറ്റ് അസോസിയേഷൻ, ഇവന്റ് മാനേജ്മെന്റ് കമ്പനി ഡിഎൻഎ എന്നിവർക്കെല്ലാം കൂട്ടുത്തരവാദിത്തമുണ്ടെന്ന് വ്യക്തമാക്കുന്നു.
വിജയാഘോഷത്തിനിടയിൽ നിയന്ത്രണം തെറ്റിയ ആൾക്കൂട്ടത്തിൽ 11 പേർക്ക് ജീവൻ നഷ്ടമായിരുന്നു. മജിസ്റ്റീരിയൽ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ സ്ഥിരീകരിച്ചാണ് സിഐഡി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം 2200 പേജുകളിലായി തയ്യാറാക്കിയ കുറ്റപത്രം ആസൂത്രണത്തിലെ പാളിച്ചകളെയും സുരക്ഷാ വീഴ്ചകളെയും വിശദമായി ചൂണ്ടിക്കാണിക്കുന്നു.
വിപുലമായ പരിപാടി നടത്താൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ലെന്നും പൊലീസ് സംവിധാനത്തെ സമയത്ത് വിവരമറിയിക്കാത്തതും നിർണായക പിഴവാണെന്നും റിപ്പോർട്ടിൽ പറയുന്നു. സുരക്ഷ ചുമതല സ്വകാര്യ ഏജൻസിക്ക് നൽകിയതും ടിക്കറ്റ് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ ഉണ്ടായ ആശയക്കുഴപ്പവും ദുരന്തത്തിന് കാരണമായി. നൂറുകണക്കിന് ദൃക്സാക്ഷിമൊഴികൾ, പരിക്കേറ്റവരുടെ മൊഴികൾ, സ്റ്റേഡിയം ഗേറ്റിലെ സുരക്ഷാ ജീവനക്കാരുടെ വിവരങ്ങൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഇത് ഉടൻ കർണാടക ഹൈക്കോടതിയിൽ സമർപ്പിക്കും.









































































































































































































































































































































