നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് റിപ്പോർട്ടുകൾ; മന്ത്രാലയത്തിൽ നിന്നും സ്ഥിരീകരണം ഇല്ല
യെമനിലെ ജയിലിൽ തടവിൽ കഴിയുന്ന നഴ്സ് നിമിഷപ്രിയക്ക് വിധിച്ച വധശിക്ഷ പൂർണമായി റദ്ദാക്കിയതായി റിപ്പോർട്ടുകൾ. സനയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ ഓഫീസ് അറിയിച്ചു.
ഇതു സംബന്ധിച്ച വിവരം യെമനിലെ സാമൂഹിക പ്രവർത്തകനായ സർഹാൻ ഷംസാൻ അൽ വിസ്വാബിയും സ്ഥിരീകരിച്ചു. എന്നാൽ, കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തോടൊപ്പം വീണ്ടും ചർച്ചകൾ നടക്കാനുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തീരുമാനങ്ങൾ പിന്നീട് ഉണ്ടാകും.
ഈ തീരുമാനം എ പി അബൂബക്കർ മുസലിയാരുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീൽ തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘവും, നോർത്തേൺ യെമനിലെ ഭരണാധികാരികളും, അന്താരാഷ്ട്ര നയതന്ത്രപ്രതിനിധികളും ഉൾപ്പെട്ട മധ്യസ്ഥ ചർച്ചകളിലൂടെയാണ് വന്നത്.
അതേസമയം, ഈ വാർത്തയെക്കുറിച്ച് ഇന്ത്യയിലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ജൂലൈ 16ന് നിശ്ചയിച്ചിരുന്ന വധശിക്ഷ മുൻകൂട്ടി കാന്തപുരം മുസലിയാരുടെ ഇടപെടലിൽ താത്കാലികമായി നീട്ടിവച്ചിരുന്നു. സംഭവത്തിൽ രണ്ടാം ഘട്ട ചർച്ചകൾക്ക് കേന്ദ്ര സർക്കാർ നയതന്ത്ര പ്രതിനിധികളെ നിയോഗിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടിട്ടുണ്ട്.









































































































































































































































































































































