പണപ്പെരുപ്പം കണക്കാക്കാൻ പുതിയ മാനദണ്ഡം; അടിസ്ഥാന വർഷം 2024 ആയി കേന്ദ്രം
ദില്ലി: രാജ്യത്തെ പണപ്പെരുപ്പം കണക്കാക്കുന്ന ഉപഭോക്തൃ വില സൂചികയുടെ (CPI) അടിസ്ഥാന വർഷം 2012ൽ നിന്ന് 2024ലേക്ക് മാറ്റി കേന്ദ്ര സർക്കാർ. ജനങ്ങളുടെ ഉപഭോഗ രീതികളിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഉണ്ടായ വൻ മാറ്റങ്ങൾ പരിഗണിച്ചാണ് ഈ നിർണായക തീരുമാനമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം സെക്രട്ടറി സൗരഭ് ഗാർഗ് വ്യക്തമാക്കി.
2024നെ അടിസ്ഥാന വർഷമാക്കി തയ്യാറാക്കിയ പുതിയ ഉപഭോക്തൃ വില സൂചിക പുറത്തിറക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2023-24 ലെ കൺസ്യൂമർ എക്സ്പെൻഡിച്ചർ സർവേയിൽ നിന്നുള്ള പുതിയ ഡാറ്റയും ആഗോളതലത്തിൽ സ്വീകരിച്ചിരിക്കുന്ന പുതുക്കിയ കണക്കുകൂട്ടൽ രീതികളും ഉൾപ്പെടുത്തിയാണ് ഈ മാറ്റം നടപ്പാക്കുന്നത്.
പണപ്പെരുപ്പം സാധാരണ ജനങ്ങളുടെ ജീവിതച്ചെലവിന്റെ പ്രതിഫലനമാണ്. അതിനാൽ, കണക്കുകൾ യാഥാർത്ഥ്യ ജീവിത രീതികളുമായി ഒത്തുനിൽക്കേണ്ടത് അത്യാവശ്യമാണ്. പുതിയ അടിസ്ഥാന വർഷം കൊണ്ടുവരുന്നതോടെ പണപ്പെരുപ്പ നിരക്ക് കൂടുതൽ കൃത്യതയോടെ പ്രതിഫലിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.
പുതിയ സർവേയുടെ അടിസ്ഥാനത്തിൽ, വീടുകളിൽ ഭക്ഷണച്ചെലവിന്റെ വിഹിതം കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. വരുമാനം ഉയരുന്നതനുസരിച്ച് ഭക്ഷണച്ചെലവ് കുറയുകയും ഗതാഗതം, ആരോഗ്യപരിപാലനം, വിനോദം, സേവനങ്ങൾ എന്നിവയ്ക്കുള്ള ചെലവ് വർധിക്കുകയും ചെയ്യുന്ന ആഗോള പ്രവണത ഇന്ത്യയിലും ശക്തമായി പ്രകടമാകുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഏറ്റവും താഴെത്തട്ടിലുള്ള കുടുംബങ്ങളുടെ ആകെ ചെലവ് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇരട്ടിയിലധികമായി വർധിച്ചതും ശ്രദ്ധേയമാണ്. ഉപഭോഗ രീതികളിലെ ഈ മാറ്റങ്ങൾ സാമ്പത്തിക നയ നിർണയങ്ങൾക്കും സാമൂഹിക ക്ഷേമ പദ്ധതികൾക്കും നിർണായകമായ വഴികാട്ടിയാകുമെന്നാണ് വിലയിരുത്തൽ.
പുതിയ മാനദണ്ഡം രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയെ കൂടുതൽ യാഥാർത്ഥ്യപരമായി പ്രതിഫലിപ്പിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം.









































































































































































































































































































































