മെയ്‌ 31, 2025
#latest news #News

മഴക്ക് കരുത്ത് കൂടുന്നു; അഞ്ച് ദിവസം കൂടി തുടരും, നിരവധി ജില്ലകളിൽ വൻ നാശനഷ്ടം

Kerala Rain Alert

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദത്തിന്റെ ഫലമായി അടുത്ത അഞ്ചു ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

വടക്കൻ കേരളത്തിൽ ശക്തമായ മഴയും കാറ്റും ആഘാതമുണ്ടാക്കി. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ വീണതും വീടുകൾ തകർന്നതും വലിയ നാശനഷ്ടങ്ങൾക്ക് കാരണമായി. ചില സ്ഥലങ്ങളിൽ വൈദ്യുതിയുടെയും ഗതാഗതത്തിന്റെയും തടസവും അനുഭവപ്പെട്ടു.

കോഴിക്കോട്ടെ പെരുമണ്ണയിൽ അബ്ദുൽ ലത്തീഫിന്റെ വീട് കനത്ത മഴയിൽ പൂർണ്ണമായി തകർന്നു. ശബ്ദം കേട്ട് എല്ലാവരും പെട്ടെന്ന് പുറത്തേക്ക് ഓടിയതിനാൽ വലിയ അപകടം ഒഴിവായി. കൊയിലാണ്ടിയിൽ വീണ മരങ്ങൾ രണ്ട് വീടുകൾ ഭാഗികമായി തകർത്തു. വിലങ്ങാട് പുഴയിലും വാണിമേൽ പുഴയിലും ജലനിരപ്പ് ഉയരുന്നു. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

കരിപ്പൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നുവീണ് വലിയ കല്ല് കുടിവെള്ള ടാങ്ക് തകർത്ത് വീണു. അപകട ഭീഷണിയെ തുടർന്നാണ് പരിസരവാസികൾ താമസം മാറ്റിയത്.

മധ്യ-തെക്കൻ കേരളത്തിലായും സ്ഥിതി ഭീകരമാണ്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലായി മഴക്കെടുതിയിൽ വ്യാപക നാശനഷ്ടമുണ്ടായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ കോട്ടയത്ത് മാത്രം 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

വേനൽക്കാലത്തിനു ശേഷം കൃഷിക്ക് ഒരുക്കിയ പാടങ്ങൾ വെള്ളത്തിൽ മുങ്ങി കൃഷി പൂർണമായി നശിച്ചു.. വിവിധ സ്ഥലങ്ങളിലെ മാവേലി സ്റ്റോറുകൾ, കൃഷിഭവനുകൾ, മൃഗാശുപത്രികൾ മുതലായവിടങ്ങളിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചു.

ഇടുക്കിയിൽ വലിയ പാറ വീണ് വീടും തകർന്നു. അടുത്ത ദിവസങ്ങളിൽ മഴ തുടരുമെന്നതിനാൽ ആളുകൾ സുരക്ഷിതതലങ്ങളിലേക്ക് മാറുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു