ശബരിമല സ്വർണക്കൊള്ള അന്വേഷണം: സന്നിധാനത്ത് എസ്.ഐ.ടി നിർണായക പരിശോധന ആരംഭിച്ചു
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക ഘട്ടത്തിലേക്ക് എത്തി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഹൈക്കോടതി നിർദേശിച്ച പ്രകാരം സന്നിധാനത്ത് തെളിവെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. പരിശോധനയുടെ ഭാഗമായി ക്ഷേത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന സ്വർണപാളികളിൽ ചിലത് ഇളക്കി മാറ്റി സാമ്പിൾ ശേഖരിക്കുകയാണ് സംഘം.
ദ്വാരപാലക ശിൽപ്പങ്ങളിലെയും ശ്രീകോവിലിന്റെ വലത് ഭാഗത്തെയും സ്വർണപാളികളാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്. പരിശോധനകൾ പൂർത്തിയാക്കിയതിന് ശേഷം ഇവ പുനഃസ്ഥാപിക്കും. സ്വർണപാളികളുടെ യഥാർത്ഥ തൂക്കം നിർണയിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
അതേസമയം, സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ലഭിക്കണമെന്ന ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നൽകിയ ഹർജി ദേവസ്വം ബെഞ്ച് പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം ചീഫ് ജസ്റ്റിസ് എടുക്കണമെന്നാണ് സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിട്ടുള്ളത്.
നിലവിൽ സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട ഹർജികൾ ദേവസ്വം ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. റാന്നി കോടതിയിൽ നിന്നും രേഖകൾ ആവശ്യപ്പെട്ട അപേക്ഷ തള്ളപ്പെട്ടതിനാൽ ED ഹൈക്കോടതിയെ സമീപിച്ചതായിരുന്നു.
സ്വർണക്കൊള്ള കേസിൽ കള്ളപ്പണ ഇടപാടുകൾ ഉണ്ടായിരിക്കാമെന്ന് സംശയിക്കുന്നതിനാൽ, കേസിന്റെ എഫ്ഐആർ, മൊഴികൾ, രേഖകൾ എന്നിവ അടങ്ങിയ പൂർണ്ണ വിവരങ്ങൾ ആവശ്യമാണ് എന്നതാണ് EDയുടെ നിലപാട്. നേരത്തെ തന്നെ ഇവ പരിശോധിക്കുമെന്ന് ഏജൻസി വ്യക്തമാക്കിയിരുന്നു.








































































































































































































































































































































