ഹൈഡ്രജൻ ഇന്ധന വി.ടി.ഒ.എൽ. എയർക്രാഫ്റ്റ് വികസനത്തിനായി ബിപിസിഎല്ലും അനെർട്ടും ധാരണയിൽ
ബിപിസിഎൽ-അനെർട്ട് ധാരണ പ്രകാരം ഹൈഡ്രജൻ ഇന്ധന വി.ടി.ഒ.എൽ. എയർക്രാഫ്റ്റ് വികസനത്തിനും റിഫ്യുവൽ സ്റ്റേഷനുകൾക്കുമായി നടപടികൾ ആരംഭിച്ചു.
കൊച്ചി: ലോകത്തിലെ ആദ്യ ഹൈഡ്രജൻ ഇന്ധന വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് (VTOL) എയർക്രാഫ്റ്റ് ഇക്കോ സിസ്റ്റം വികസിപ്പിക്കുന്നതിനായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ)യും അനെർട്ട് ഉം ധാരണാപത്രം ഒപ്പുവെച്ചു.
പുനരുപയോഗ ഊർജതുറയിൽ വലിയ മുന്നേറ്റമായി കണക്കാക്കുന്ന ഈ പദ്ധതിയിലൂടെ ചെറുവിമാന സേവന മേഖലയിൽ സമൂല മാറ്റം വരുത്തുകയാണ് ലക്ഷ്യം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടപ്പാക്കുന്ന ഈ പദ്ധതിക്ക് തുടക്കമായി.
ബിപിസിഎല്ലിന്റെ പുനരുപയോഗ ഊർജ വിഭാഗം ബിസിനസ് ഹെഡ് രഞ്ജൻ നായർ, അനെർട്ട് സിഇഒ നരേന്ദ്ര നാഥ് ലുരി എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബിപിസിഎൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഹൈഡ്രജൻ റിഫ്യുവൽ സ്‌റ്റേഷനുകൾ (HRS) വഴിയാണ് വിമാനങ്ങൾക്ക് ഇന്ധനം നൽകുക.
പ്രാദേശികമായി ഹൈഡ്രജൻ ഫ്യൂവൽ സെല്ലുകളുടെ വികസനത്തിനും ഗവേഷണ പ്രവർത്തനങ്ങൾക്കും ബിപിസിഎൽ നേതൃത്വം നൽകും.
ചടങ്ങിൽ സിയാൽ ഡയറക്ടർ മനു ജി, സംസ്ഥാന ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കേന്ദ്ര പുനരുപയോഗ ഊർജ വകുപ്പ് മുൻ സെക്രട്ടറി ബുപീന്ദർ സിങ് ഭല്ല, സിജിഎം ഡോ. ഭരത് എൽ. നെവാൽക്കർ എന്നിവരും പങ്കെടുത്തു.








































































































































































































































































































































