ഇറാനിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാർ ഇന്ന് തിരിച്ചെത്തും; വിദ്യാർത്ഥികൾ ഉൾപ്പെടെ സുരക്ഷിത മടക്കം
ന്യൂഡൽഹി: ആഭ്യന്തര സംഘർഷാവസ്ഥ തുടരുന്ന ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാർ ഇന്ന് അർധരാത്രിയോടെ ഇന്ത്യയിൽ തിരിച്ചെത്തും. മടങ്ങിവരുന്നവരിൽ ഭൂരിഭാഗവും ഇന്ത്യൻ വിദ്യാർത്ഥികളാണെന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ പ്രത്യേക രക്ഷാദൗത്യമോ ചാർട്ടേഡ് വിമാനങ്ങളോ ക്രമീകരിച്ചിട്ടില്ല; പതിവ് ഷെഡ്യൂൾ ചെയ്തിരിക്കുന്ന വിമാന സർവീസുകൾ വഴിയാണ് ഇവർ ഇന്ത്യയിലേക്ക് മടങ്ങുന്നത്.
ഇറാനിലെ സാഹചര്യങ്ങൾ വഷളായതിനെ തുടർന്ന്, അവിടെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരോടും സാധ്യമായത്ര വേഗം രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസി നേരത്തെ നിർദേശം നൽകിയിരുന്നു. സുരക്ഷ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും എംബസി ആവശ്യപ്പെട്ടു. സംഘർഷം ശക്തമായ പ്രദേശങ്ങൾ ഒഴിവാക്കി മാത്രം യാത്ര ചെയ്യണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിരുന്നു.
ഇറാനിൽ കഴിയുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും പാസ്പോർട്ട്, വിസ, ഐഡി കാർഡുകൾ ഉൾപ്പെടെയുള്ള യാത്രാ-ഇമിഗ്രേഷൻ രേഖകൾ എല്ലായ്പ്പോഴും കൈവശം സൂക്ഷിക്കണമെന്ന് എംബസി വീണ്ടും ഓർമിപ്പിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ സഹായത്തിനായി ഇന്ത്യൻ എംബസിയുമായി ഉടൻ ബന്ധപ്പെടണമെന്നും നിർദേശമുണ്ട്.
കൂടാതെ, പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന മേഖലകൾ പൂർണ്ണമായും ഒഴിവാക്കണം, പ്രാദേശിക മാധ്യമങ്ങൾ ശ്രദ്ധിച്ച് നിരീക്ഷിക്കണം, നിലവിലെ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണം എന്നിവയും എംബസി ആവർത്തിച്ച് അറിയിച്ചു. ഇറാനിലെ സാഹചര്യം നിരന്തരം വിലയിരുത്തുകയാണെന്നും ആവശ്യമെങ്കിൽ തുടർ നിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയാണ് പ്രധാനമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത്, വിദേശകാര്യ മന്ത്രാലയവും എംബസിയും ചേർന്ന് തുടർച്ചയായ ഇടപെടലുകൾ നടത്തുകയാണ്. മടങ്ങിയെത്തുന്ന പൗരന്മാർക്ക് വിമാനത്താവളങ്ങളിൽ ആവശ്യമായ സഹായങ്ങൾ ഒരുക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.








































































































































































































































































































































