ഡൽഹി സ്ഫോടനം: മുഖ്യപ്രതി ഉമർ മുഹമ്മദിന്റെ പുൽവാമയിലെ വീട് അധികാരികൾ ഇടിച്ചു നീക്കി
ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതി ഉമർ മുഹമ്മദിന്റെ പുൽവാമയിലെ വീട് സുരക്ഷാ ഏജൻസികൾ ഇന്ന് ഇടിച്ചു നീക്കി. ചെങ്കോട്ടയ്ക്കടുത്ത് നടന്ന സ്ഫോടനത്തിൽ മരിച്ചതാണ് ഉമർ മുഹമ്മദെന്ന് ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചുവെന്നാണ് അന്വേഷണ വിവരം. സ്ഥിരീകരണത്തിന് പിന്നാലെയാണ് വീട് തകർത്തത്.
കേസിന്റെ അന്വേഷണം വ്യാപിക്കുന്ന സാഹചര്യത്തിൽ, അന്വേഷണം ദുബായ് വരെ നീളുന്നുവെന്ന സൂചനകളും പുറത്ത് വരുന്നു. വൈറ്റ് കോളർ ഭീകര സംഘവും ജൈഷെ മുഹമ്മദ് സംഘടനയും തമ്മിലുള്ള പ്രധാന കണ്ണിയാണെന്ന് കരുതപ്പെടുന്ന മുസാഫിർ റാത്തർ ഇപ്പോൾ ദുബായിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാൾ അടുത്തിടെ പാകിസ്താനും പിന്നീട് ദുബായും സന്ദർശിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
സ്ഫോടനത്തിന് ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കൾ വാങ്ങിയ കടകളും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. പൽവാൾ, ഗുഡ്ഗാവ്, ഫരീദാബാദ് മേഖലകളിലെ കടകളിൽ നിന്നാണ് സാമഗ്രികൾ വാങ്ങിയത്. വിതരണക്കാർക്ക് പ്രതികളുമായി നേരിട്ടുള്ള ബന്ധമുണ്ടോ എന്ന് പരിശോധിക്കാൻ കടയുടമകളെ ചോദ്യം ചെയ്യുകയാണ് അന്വേഷണസംഘം.









































































































































































































































































































































