ഭാര്യയുടെ ബാഗിൽ ബോംബുണ്ടെന്ന് യുവാവ് പറഞ്ഞതോടെ; വിമാനത്തിൽ പരിഭ്രാന്തി, അടിയന്തര ലാൻഡിംഗ്
യാത്രാമധ്യേത്തെ ഒരു തെറ്റായ പരാമർശം യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽ വലിയ ആശങ്കയ്ക്ക് വഴിവച്ചു. ഭാര്യയുടെ ലഗേജിൽ ബോംബുണ്ടെന്ന് ഒരു യാത്രക്കാരൻ ജീവനക്കാരെ അറിയിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി ലാൻഡിംഗ് നടത്തേണ്ടി വന്നത് ഞായറാഴ്ചയാണ്.
ഡാളസിൽ നിന്ന് ഷിക്കാഗോയിലെ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന വിമാനം മിസോറിയിലെ സെന്റ് ലൂയിസ് ലാംബർട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് തിരിച്ച് ഇറക്കിയത്. പ്രാദേശിക സമയം രാവിലെ 8.40 ഓടെ വിമാനം തിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ. പിന്നാലെ എമർജൻസി സർവീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി, യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ച് ലഗേജുകൾ പരിശോധിച്ചു.
വിശദമായ പരിശോധനകൾക്ക് ശേഷം ബാഗിൽ ബോംബൊന്നുമില്ലെന്ന് സ്ഥിരീകരിക്കുകയും യുവാവിന്റെ പരാമർശം വ്യാജമെന്നു കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇയാളെ അധികൃതർ കസ്റ്റഡിയിൽ എടുത്തു.
ആശങ്കയുണ്ടായെങ്കിലും ആരും പരിക്കേറ്റിട്ടില്ലെന്ന് എയർപോർട്ടിലെ ഉദ്യോഗസ്ഥർ അറിയിച്ചു. എല്ലാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം വിമാനം വീണ്ടും പറന്നുയർന്ന് ചിക്കാഗോയിൽ സുരക്ഷിതമായി ഇറങ്ങിയതായും യുണൈറ്റഡ് എയർലൈൻസ് വ്യക്തമാക്കിയിട്ടുണ്ട്.









































































































































































































































































































































