വായിലെ കാൻസർ നേരത്തെ തിരിച്ചറിയാൻ പ്രാരംഭ സ്‌ക്രീനിംഗും ബോധവത്കരണവും ശക്തമാക്കുന്നു; ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: വായിലെ ക്യാൻസറിനെ നേരിടാൻ ശക്തമായ ഇടപെടലുകളുമായി ആരോഗ്യമന്ത്രാലയം. അര്‍ബുദ രോഗങ്ങള്‍ അതിന്റെ പ്രാരംഭ ഘട്ടത്തില്‍ തിരിച്ചറിയുകയും അതിനനുസൃതമായി ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇനി മുതൽ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.
ആരോഗ്യ വകുപ്പ് നടത്തിയ ‘ആര്‍ദ്രം ആരോഗ്യം – ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പയിനിൽ’ ആദ്യഘട്ടത്തില്‍ 1.55 കോടി പേരെയും രണ്ടാം ഘട്ടത്തില്‍ 1.28 കോടി പേരെയും സ്‌ക്രീനിംഗ് നടത്തി. ഇതിൽ 9,13,484 പേർക്കാണ് അര്‍ബുദ സംശയം ഉണ്ടായത്. അതില്‍ 41,660 പേർക്കാണ് വായിലെ കാന്‍സര്‍ സാധ്യത കണ്ടെത്തിയത്.
സ്ത്രികളെ മുൻഗണനയോടെ ചികിത്സാ പദ്ധതികൾ നടപ്പിലാക്കിയതിനു ശേഷമാണ് പുരുഷന്മാരെ ബാധിക്കുന്ന ക്യാൻസറുകൾ ഉൾപ്പെടുത്തി രണ്ടാംഘട്ടം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി സ്ക്രീനിംഗ് നടത്തും.
ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പ്രധാന ആശുപത്രികൾ തുടങ്ങി എല്ലായിടത്തും അര്‍ബുദ സ്ക്രീനിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്യാൻസർ ലക്ഷണങ്ങൾ കണ്ടെത്തുന്നവരെ വിദഗ്ധ പരിശോധനയ്ക്കും തുടര്‍ചികിത്സയ്ക്കും വിധേയരാക്കും.
പുകയില ഉപയോഗം ചെറുക്കുന്നതിനായി സംസ്ഥാനത്തെ വിദ്യാലയങ്ങൾ പുകയിലരഹിതമാക്കുന്നതാണ് ആരോഗ്യ വകുപ്പിന്റെ ലക്ഷ്യം. ‘പുകയിലരഹിതം, ലഹരിമുക്തം എന്റെ വിദ്യാലയം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
താലൂക്ക് ആശുപത്രികളിൽ പുകയില ഉപഭോഗം നിർത്താൻ കൗൺസിലിംഗ് സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും. ക്ഷയരോഗ നിവാരണ പദ്ധതിയുടെയും വിമുക്തി പദ്ധതിയുടെയും സഹായത്തോടെയാണ് ടുബാക്കോ സെസ്സഷൻ ക്ലിനിക്കുകളുടെ വ്യാപനം.