ലഡാക്കിൽ പുതിയ മദ്യനയം; ഹോംസ്റ്റേകൾക്കും മദ്യവിൽപ്പന അനുമതി, ലഹരി ഉപയോഗം കുറയ്ക്കാനെന്ന് ഭരണകൂടം
ലഡാക്കിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കുന്നതിനായി പുതിയ മദ്യനയത്തിന് അംഗീകാരം നൽകി ഭരണകൂടം. ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയുടെ നേതൃത്വത്തിലാണ് കർശന നിയന്ത്രണങ്ങളോടെയുള്ള പുതിയ നയം നടപ്പാക്കുന്നത്.
പുതിയ നയപ്രകാരം വിദേശ മദ്യങ്ങളും ഇന്ത്യൻ നിർമിത വിദേശ മദ്യങ്ങളും ഇനി ലഡാക്കിൽ നിയമപരമായി വിൽക്കാനാകും. ഇതുവരെ ബിയറും വൈനും മാത്രമാണ് റീട്ടെയിൽ ഔട്ട്ലെറ്റുകൾ വഴി വിൽക്കാൻ അനുമതിയുണ്ടായിരുന്നത്.
നിലവിൽ പ്രവർത്തിക്കുന്ന രണ്ട് മദ്യവിൽപ്പനശാലകൾക്ക് പുറമെ ഇ-ലേലം വഴി 20 പുതിയ ഔട്ട്ലെറ്റുകൾ ആരംഭിക്കാനും തീരുമാനമായി. ലേ നഗരത്തിന് പുറത്തുള്ള നുബ്ര, ചാങ്താങ്, ഷാം, സൻസ്കർ തുടങ്ങിയ പ്രദേശങ്ങളിലേക്കും മദ്യവിൽപ്പന വ്യാപിപ്പിക്കും.
ഹോട്ടലുകൾക്കൊപ്പം ഹോംസ്റ്റേകൾക്കും ഗസ്റ്റ് ഹൗസുകൾക്കും ലൈസൻസ് നേടി മദ്യവിൽപ്പന നടത്താൻ അനുമതി നൽകും. ഹോട്ടൽ മുറികളിൽ മദ്യപിക്കാനും അനുമതിയുണ്ടാകും. കൂടാതെ, മൈക്രോബ്രൂവറികളോട് കൂടിയ ബിയർ പാർലറുകൾക്കും ആദ്യമായി അനുമതി നൽകുന്നുണ്ട്.
ലഡാക്കിൽ മദ്യം ലഭ്യമാകാത്തതിനാൽ ചില യുവാക്കൾ വ്യാജമദ്യത്തിലേക്കും മയക്കുമരുന്ന് ശൃംഖലകളിലേക്കും ആകർഷിക്കപ്പെടുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നയം നടപ്പാക്കുന്നത്. സന്നദ്ധ സംഘടനകൾ, മതസംഘടനകൾ, മെഡിക്കൽ വിദഗ്ധർ എന്നിവരുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് തീരുമാനം എടുത്തതെന്ന് ഭരണകൂടം അറിയിച്ചു.






































































































































































































































































































































































































