ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകൾ ആദ്യമായി പുറത്തുവിട്ട് കേന്ദ്രം
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ വീരമൃത്യു വരിച്ച സൈനികരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ ആദ്യമായി ഔദ്യോഗികമായി പുറത്തുവിട്ടു. രാജ്യത്തിന്റെ ദേശീയ യുദ്ധസ്മാരകത്തിൽ ആറു സൈനികരുടെ പേരുകൾ രേഖപ്പെടുത്തിയതോടെയാണ് ഈ വിവരം പൊതുജനങ്ങൾക്ക് ലഭ്യമായത്.
കരസേനയിലെയും വ്യോമസേനയിലെയും ആറ് സൈനികരാണ് ഓപ്പറേഷൻ സിന്ദൂറിനിടെ ജീവൻ ബലികഴിച്ചതെന്ന് കേന്ദ്രം അറിയിച്ചു. സുബേദാർ മേജർ പവൻ കുമാർ, റൈഫിൾമാൻ സുനിൽ കുമാർ, ലാൻസ് നായിക് ദിനേഷ് കുമാർ, ഏവിയേഷൻ ടെക്നീഷ്യൻ മൂദ് മുരളീനായിക്, ഹവിൽദാർ സുനിൽ കുമാർ സിങ്, സാർജന്റ് സുരേന്ദ്ര കുമാർ എന്നിവരാണ് രാജ്യത്തിനായി ജീവൻ സമർപ്പിച്ചവർ.
2025 മെയ് 7-നാണ് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പാകിസ്താനിലെയും പാകിസ്താൻ അധിനിവേശ കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യൻ സേനയുടെ സൈനിക നടപടി.
2025 ഏപ്രിൽ 22-ന് ജമ്മു-കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 നിരപരാധികൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയത്. മലയാളി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നിൽ പാകിസ്താൻ ആസ്ഥാനമായ ഭീകരസംഘടനകളാണെന്ന അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.





































































































































































































































































































































































































































