പാകിസ്ഥാനുമായി സംഘർഷ സാധ്യത; കടൽക്കര സംസ്ഥാനങ്ങളിൽ കർശന ജാഗ്രതാ നിർദ്ദേശങ്ങൾ
ഡൽഹി: ഇന്ത്യ–പാകിസ്താൻ അതിർത്തിയിൽ സംഘർഷ സാധ്യത ഉയരുന്നതിനിടെ, കേന്ദ്ര സർക്കാർ കടൽക്കര സംസ്ഥാനങ്ങളോടും പടിഞ്ഞാറൻ മേഖലകളോടും 10 കർശന നിർദേശങ്ങൾ നൽകി. കാർഗിൽ യുദ്ധകാലത്തുപോലും നടപ്പാക്കിയിട്ടില്ലാത്ത നിരീക്ഷണവും മോക്ക് ഡ്രില്ലുമാണ് പ്രധാന നിര്‍ദേശം.
കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാൾ തുടങ്ങിയ തീര സംസ്ഥാനങ്ങൾക്കും ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ്, ദാദ്ര നഗർ ഹവേലി എന്നീ പടിഞ്ഞാറൻ പ്രദേശങ്ങൾക്കും ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
കൊച്ചിയും തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിൽ കേന്ദ്രസേനയുടെ മേൽനോട്ടത്തിൽ മോക്ക് ഡ്രില്ലുകൾ നടക്കുമെന്ന് റിപ്പോർട്ട്. എയർ സൈറൻ സംവിധാനങ്ങൾ, ആളുകളെ അടിയന്തരമായി ഒഴിപ്പിക്കാനുള്ള സംവിധാനം, ബ്ലാക് ഔട്ട് നിർദേശങ്ങൾ ഉൾപ്പെടുന്ന 10 നിർദേശങ്ങളാണ് കേന്ദ്രം പുറപ്പെടുവിച്ചത്.
വടക്കൻ സംസ്ഥാനങ്ങളിൽ ക്രമീകരണങ്ങൾ നേരിട്ട് കേന്ദ്രം നിരീക്ഷിക്കുന്നു. ഡൽഹിയിൽ ലഫ്റ്റനൻറ് ഗവർണ്ണറുടെ നേതൃത്വത്തിൽ യോഗം ചേർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും സ്ഥിതിഗതികൾ വിലയിരുത്തി. പാകിസ്ഥാനിലേക്ക് ഒഴുകുന്ന ജലത്തിൽ 20% കുറവ് വരുത്താനും കേന്ദ്രം തീരുമാനം എടുത്തിട്ടുണ്ട്.









































































































































































































































































































































