ഹൈക്കോടതിയുടെ കടുത്ത നിർദ്ദേശം: പണമില്ലെങ്കിലും ചികിത്സ നിഷേധിക്കരുത്
കൊച്ചി: ആശുപത്രികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വ്യക്തവും കർശനവുമായ നിർദ്ദേശങ്ങളുമായി ഹൈക്കോടതി. രോഗിക്ക് പണമില്ലെന്നോ ആവശ്യ രേഖകളില്ലെന്നോ കാരണങ്ങളാൽ ചികിത്സ നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കി. ജീവൻ രക്ഷിക്കുവാനുള്ള പ്രാഥമിക ഉത്തരവാദിത്തം എല്ലാ ആശുപത്രികൾക്കും ബാധകമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പരിശോധനയ്‌ക്ക് വിധേയരാക്കുകയും ആരോഗ്യനില സ്ഥിരമാണെന്ന് ഉറപ്പാക്കുകയും വേണമെന്ന് കോടതി നിർദ്ദേശിച്ചു. തുടർചികിത്സ ആവശ്യമായിടത്ത് സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉത്തരവാദിത്തവും ആശുപത്രികൾ ഏറ്റെടുത്തിരിക്കണം.
ചികിത്സ നിരക്കുകൾ മലയാളത്തിലും ഇംഗ്ലീഷിലും വ്യക്തമായി ആശുപത്രി റിസപ്ഷനിലും വെബ്സൈറ്റിലും പ്രദർശിപ്പിക്കണം. ചികിത്സയുടെ എല്ലാ ഘട്ടങ്ങളുടെയും നിരക്കുകൾ രോഗികൾക്കും ബന്ധുക്കൾക്കും എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന രീതിയിലായിരിക്കണം എന്നും ഹൈക്കോടതി നിർദേശിച്ചു.









































































































































































































































































































































