ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യം: ഇസ്രായേൽ–അമേരിക്ക സംയുക്ത ആക്രമണം ശക്തം
പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നതിനിടെ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രായേലും അമേരിക്കയും സംയുക്തമായി ആക്രമണം നടത്തിയതായി അന്താരാഷ്ട്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിൽ ഹിസ്ബുള്ളയുടെ ഒരു ഉന്നത നേതാവ് കൊല്ലപ്പെട്ടിരിക്കാമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
ഇതിനിടെ ജിസിസി രാജ്യങ്ങളുടെയും അമേരിക്കയുടെയും മുന്നറിയിപ്പുകൾ അവഗണിച്ച് ഇറാൻ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഇസ്രായേൽ, ഇറാഖ് എന്നിവിടങ്ങളിലായി വ്യാപകമായ ആക്രമണങ്ങളുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുവൈത്തിലെ അമേരിക്കൻ എംബസിക്ക് നേരെയും ആക്രമണമുണ്ടായതായി വിവരങ്ങളുണ്ട്.
ഇറാന്റെ ആക്രമണങ്ങളിൽ ഗൾഫ് മേഖലയിലായി ആകെ ആറുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. യുഎഇ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ ഇന്ന് തുടർച്ചയായ ആക്രമണങ്ങൾ നടന്നതായി സുരക്ഷാ ഏജൻസികൾ അറിയിച്ചു. അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം കുവൈത്തിൽ ഇറാൻ വെടിവെച്ചിട്ടുവെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടതായി അറിയുന്നു.
കുവൈത്തിലെ മിന അൽ അഹമ്മദി റിഫൈനറിയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. കുവൈത്തിലെ അമേരിക്കൻ എംബസിക്ക് സമീപത്ത് നിന്ന് പുക ഉയർന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സുരക്ഷാ കാരണങ്ങളാൽ എംബസിയിലേക്ക് സമീപിക്കരുതെന്ന് അമേരിക്ക പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
സൗദി അറേബ്യയിലെ അരാംകോ റിഫൈനറിയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണവും നടന്നതായി റിപ്പോർട്ടുണ്ട്. ദുബൈയിലെ ജബൽ അലി, ഇന്റർനെറ്റ് സിറ്റി എന്നിവിടങ്ങളിൽ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ അറിയിച്ചു. ഖത്തറിലെ ദോഹയിലും സ്ഫോടനം ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.
പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് വിലയിരുത്തപ്പെടുന്നു. പശ്ചിമേഷ്യൻ സംഘർഷം ആഗോള സുരക്ഷയ്ക്കും സാമ്പത്തിക മേഖലയ്ക്കും വലിയ ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണിപ്പോൾ.







































































































































































































































































































































