ഒമാൻ തീരത്തെ കപ്പൽ ആക്രമണം: മൂന്ന് ഇന്ത്യൻ നാവികർ മരിച്ചതായി സ്ഥിരീകരണം
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം നടന്ന കപ്പൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നാലെ കാണാതായിരുന്ന മൂന്ന് ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് വിവരം.
പലാവു പതാകയുമായി സഞ്ചരിച്ചിരുന്ന എം.ടി. സെറ്റെബെല്ലോ എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. കപ്പലിലുണ്ടായിരുന്ന 28 ജീവനക്കാരിൽ 24 പേരും ഇന്ത്യക്കാരായിരുന്നു. ഒമാനിലെ സോഹാർ തുറമുഖത്തിൽ നിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ അകലെയായിരിക്കെ ആക്രമണം നടന്നതായാണ് റിപ്പോർട്ടുകൾ.
ഡെക്ക് കേഡറ്റായ ആദിത്യ ശർമ, എൻജിൻ ഫിറ്റർ ശിവാനന്ദ് ചൗരസ്യ, ചീഫ് എൻജിനീയർ പട്നാല സുരേഷ് എന്നിവരാണ് മരിച്ചതായി സ്ഥിരീകരിച്ച ഇന്ത്യൻ നാവികർ. ആക്രമണത്തിന് ശേഷം ഇവരെ കാണാതായിരുന്നുവെങ്കിലും പിന്നീട് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ 21 ഇന്ത്യൻ ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് ഇന്ത്യ ശക്തമായ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കേന്ദ്ര സർക്കാർ ഔദ്യോഗികമായി വിവരം അറിയിച്ചിട്ടുമുണ്ട്.
സംഭവത്തിന്റെ യഥാർത്ഥ സാഹചര്യങ്ങൾ വ്യക്തമാക്കുന്നതിനും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അമേരിക്കൻ അധികൃതരുമായി ബന്ധപ്പെട്ടു വരികയാണ്. അന്താരാഷ്ട്ര സമുദ്രമേഖലയിൽ നടന്ന ഈ സംഭവം ആഗോള തലത്തിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.



















































































































































































































































































































































































































