റീട്ടെയിൽ പെട്രോൾ പമ്പുകളിൽ നിന്ന് ബൾക്ക് ഇന്ധന വാങ്ങലിന് നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ നടപടി
സാധാരണ ഉപഭോക്താക്കൾക്ക് പെട്രോളും ഡീസലും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വ്യവസായ, വാണിജ്യ, സ്ഥാപന ആവശ്യങ്ങൾക്കായി റീട്ടെയിൽ പെട്രോൾ പമ്പുകളിൽ നിന്ന് നേരിട്ട് ഇന്ധനം വാങ്ങുന്നത് താൽക്കാലികമായി വിലക്കിയിരിക്കുകയാണ്.
പുതിയ നിർദേശമനുസരിച്ച്, വലിയ തോതിൽ ഇന്ധനം ആവശ്യമായ സ്ഥാപനങ്ങൾ ഇനി അംഗീകൃത ബൾക്ക് സപ്ലൈ സംവിധാനങ്ങളിലൂടെയോ സ്വന്തം കൺസ്യൂമർ പമ്പുകളിലൂടെയോ മാത്രമേ പെട്രോളും ഡീസലും വാങ്ങാനാവൂ. പൊതുജനങ്ങൾക്ക് ലഭിക്കേണ്ട ഇന്ധനവിതരണത്തിൽ തടസ്സം ഉണ്ടാകാതിരിക്കാനാണ് ഈ നടപടിയെന്ന് സർക്കാർ വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ 90 ദിവസത്തേക്കാണ് നിയന്ത്രണം നടപ്പാക്കുന്നത്. സാഹചര്യങ്ങൾ വിലയിരുത്തി കാലാവധി നീട്ടാനും സാധ്യതയുണ്ട്. റീട്ടെയിൽ വിലയും ബൾക്ക് വിലയും തമ്മിലുള്ള വലിയ വ്യത്യാസം കാരണം നിരവധി വൻകിട ഉപഭോക്താക്കൾ റീട്ടെയിൽ പമ്പുകളെ ആശ്രയിച്ചതായി സർക്കാർ കണ്ടെത്തിയിരുന്നു. ഇതോടെ ചില പ്രദേശങ്ങളിൽ ഇന്ധന ലഭ്യതയിലും വിതരണത്തിലും അസാധാരണ സമ്മർദ്ദം അനുഭവപ്പെട്ടിരുന്നു.
ഡീസൽ വിതരണത്തിനും പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിലേക്കോ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) അംഗീകരിച്ച പ്രത്യേക പാത്രങ്ങളിലേക്കോ മാത്രമേ ഇനി ഡീസൽ നൽകാവൂ. കൂടാതെ, ഒരു വാഹനത്തിനോ ഉപഭോക്താവിനോ ഒരു ദിവസം പരമാവധി 200 ലിറ്റർ ഡീസൽ മാത്രമേ അനുവദിക്കൂ.
വാങ്ങുന്ന ഇന്ധനം മറ്റൊരാൾക്ക് വീണ്ടും വിൽക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾക്ക് ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനും വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടിയായാണ് പുതിയ നിയന്ത്രണങ്ങൾ വിലയിരുത്തപ്പെടുന്നത്.























































































































































































































































































































































































































