നെയ്മർ മടങ്ങിയെത്തുന്നു; സ്കോട്ട്‌ലൻഡിനെതിരെ ബ്രസീൽ ടീമിൽ ഇടം ഉറപ്പ്
റിയോ ഡി ജനീറോ: ബ്രസീൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാർത്തയാണ് പുറത്തുവരുന്നത്. പരിക്കിനെ തുടർന്ന് ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായ സൂപ്പർ താരം നെയ്മർ ജൂനിയർ സ്കോട്ട്‌ലൻഡിനെതിരായ അടുത്ത ഗ്രൂപ്പ് മത്സരത്തിൽ ടീമിനൊപ്പം ഉണ്ടാകുമെന്ന് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു.
കായികക്ഷമത വീണ്ടെടുക്കുന്ന ഘട്ടത്തിലായ നെയ്മർ ഉടൻ തന്നെ ടീമിന്റെ പൂർണ പരിശീലന സെഷനുകളിൽ പങ്കെടുക്കുമെന്ന് ആഞ്ചലോട്ടി അറിയിച്ചു. താരത്തിന്റെ തിരിച്ചുവരവ് ബ്രസീലിന് നിർണായക ഘട്ടത്തിൽ വലിയ കരുത്താകുമെന്നാണ് വിലയിരുത്തൽ.
സാന്റോസിനായി കളിക്കുന്നതിനിടെ മേയ് മാസത്തിൽ കണങ്കാലിന് പരിക്കേറ്റതിനെ തുടർന്നാണ് നെയ്മർ മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നത്. പരിക്ക് പൂർണമായി ഭേദമാകാത്ത സാഹചര്യത്തിലായിരുന്നു അദ്ദേഹത്തെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നത്. തുടർന്ന് മൊറോക്കോയ്ക്കും ഹെയ്തിക്കുമെതിരായ മത്സരങ്ങളിൽ താരം കളിച്ചിരുന്നില്ല.
ലോകകപ്പ് ക്യാമ്പിൽ ചേർന്ന ശേഷം നെയ്മർ ഇതുവരെ ഒരു മുഴുവൻ പരിശീലന സെഷനിലും പങ്കെടുത്തിരുന്നില്ല. മൊറോക്കോക്കെതിരായ മത്സരത്തിൽ പകരക്കാരുടെ ബെഞ്ചിൽ ഉണ്ടായിരുന്നെങ്കിലും കളത്തിലിറക്കിയിരുന്നില്ല.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരമായ സ്കോട്ട്‌ലൻഡിനെതിരായ പോരാട്ടത്തിൽ നെയ്മറുടെ സാന്നിധ്യം ബ്രസീലിന്റെ ആക്രമണനിരയ്ക്ക് കൂടുതൽ ശക്തി പകരും. നോക്കൗട്ട് റൗണ്ടിലേക്കുള്ള മുന്നേറ്റം ഉറപ്പാക്കാൻ ജയം ലക്ഷ്യമിടുന്ന കാനറികൾക്ക് ഇത് വലിയ ആശ്വാസവാർത്തയാണ്.
































































































































































































































































































































































































































