യുഡിഎഫ് സത്യപ്രതിജ്ഞയ്ക്ക് വിജയ് എത്തും; തിരുവനന്തപുരത്ത് കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തിരുവനന്തപുരത്തെത്തും. തിങ്കളാഴ്ച രാവിലെ 9 മണിയോടെ അദ്ദേഹം നഗരത്തിലെത്തുകയും ചടങ്ങിൽ പങ്കെടുത്ത ശേഷം രാവിലെ 11 മണിയോടെ മടങ്ങുകയും ചെയ്യും.
സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കളും എത്തുന്നുണ്ട്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെడ్డి, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
ചടങ്ങിനോട് അനുബന്ധിച്ച് നഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പാസുള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങിനുള്ള പ്രധാന വേദി ഒരുക്കുന്നത്. പതിനായിരത്തോളം പേർക്ക് ഇരിക്കാനാകുന്ന തരത്തിലാണ് പന്തൽ സജ്ജമാക്കുന്നത്. ഒരു ലക്ഷത്തോളം പേർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
സത്യപ്രതിജ്ഞ ചടങ്ങ് പൊതുജനങ്ങൾക്ക് കാണാനായി നിശാഗന്ധി ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ സ്ക്രീനുകളും വീഡിയോ വാളുകളും സ്ഥാപിക്കും. രാവിലെ 10 മണിക്കാണ് ചടങ്ങ് ആരംഭിക്കുക.
ചടങ്ങിന് ശേഷം മന്ത്രിമാർ ലോക്ഭവനിൽ ഗവർണറുടെ സ്വീകരണത്തിൽ പങ്കെടുക്കും. തുടർന്ന് ആദ്യ മന്ത്രിസഭാ യോഗം ചേർന്ന് നിയമസഭാ സമ്മേളനം വിളിക്കാനുള്ള ശുപാർശ ഗവർണർക്ക് സമർപ്പിക്കും.
ക്രമീകരണങ്ങൾ പ്രകാരം മേയ് 18 ന് മന്ത്രിസഭാ സത്യപ്രതിജ്ഞയും, മേയ് 21 ന് എം.എൽ.എമാരുടെ സത്യപ്രതിജ്ഞയും, മേയ് 22 ന് സ്പീക്കർ തിരഞ്ഞെടുപ്പും നടക്കും. മേയ് 29 ന് ഗവർണറുടെ നയപ്രഖ്യാപനവും ജൂൺ 5 ന് സംസ്ഥാന ബജറ്റും അവതരിപ്പിക്കും.






















































































































































































































































































































































































