എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.07, 30,514 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ വിജയനിരക്കിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 4,14,290 വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത്.
ഈ വർഷം 30,514 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം 61,449 വിദ്യാർത്ഥികൾക്കായിരുന്നു എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. പെൺകുട്ടികളാണ് ഇത്തവണയും വിജയശതമാനത്തിൽ മുന്നിലുള്ളത്. 99.22 ശതമാനം പെൺകുട്ടികൾ വിജയിച്ചു. ഫുൾ എ പ്ലസ് നേടിയവരിൽ 20,771 പേർ പെൺകുട്ടികളാണ്. 9,743 ആൺകുട്ടികളും എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
പ്രൈവറ്റ് വിഭാഗത്തിൽ 251 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 189 പേർ വിജയിച്ചു. 75.3 ശതമാനമാണ് വിജയനിരക്ക്. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ല 100 ശതമാനം വിജയം നേടി. റവന്യൂ ജില്ലകളിൽ ഏറ്റവും ഉയർന്ന വിജയശതമാനം പത്തനംതിട്ട ജില്ലയ്ക്കാണ്.
കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയത്. ജില്ലയിലെ 11.6 ശതമാനം വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. സംസ്ഥാനത്താകെ 3059 സ്കൂളുകളിലാണ് പരീക്ഷ നടന്നത്. 72 ക്യാമ്പുകളിലായാണ് മൂല്യനിർണയ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
വിദ്യാർത്ഥികൾക്ക് ഫലം വിവിധ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും ഡിജി ലോക്കർ സംവിധാനത്തിലൂടെയും ലഭ്യമാകും. വാട്സ്ആപ്പ് സന്ദേശമായും ഫലം അറിയാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 3.30 മുതൽ ഫലം ഓൺലൈനിൽ ലഭ്യമാകും.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമായി മെയ് 16 മുതൽ 21 വരെ അപേക്ഷിക്കാം. സേ പരീക്ഷ ജൂൺ ആദ്യവാരം നടക്കും. അതിന്റെ ഫലം ജൂൺ അവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.













































































































































































































































































































































































































































